പാതിരാവു കഴിഞ്ഞപ്പോൾ ചക്രവാളത്തിനരികെ നിന്നും മൃദുവായ, ഇമ്പമുള്ള ഇടിമുഴക്കങ്ങൾ കേട്ട് തുടങ്ങി. വരാൻ പോകുന്ന മിന്നലുകൾക്കും ഇടിമുഴക്കങ്ങൾക്കും ആകാശത്തിൽ വേരോടി തുടങ്ങിയിട്ടുണ്ട്.
അധികം വൈകാതെ അവയ്ക്ക് മുളപൊട്ടും. കുഞ്ഞന്ന ചെവിയോർത്തു. അകലെ നിന്നും മഴ കാറ്റിനൊപ്പം വരുന്നതിന്റെ ആരവം കേട്ടു.